‘ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടു, ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്’; സൂരജിന്‍റെ കുറ്റസമ്മത മൊഴി

‘ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടു, ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്’; സൂരജിന്‍റെ കുറ്റസമ്മത മൊഴി

ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മത മൊഴി. ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നെന്ന് സൂരജ്. ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ്. വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നു.

അതിനിടെ ഇന്ന് സൂരജിനെ അടൂർ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ഈ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാർച്ച് രണ്ടിന് അടൂരിലെ ഭർതൃവീട്ടിൽ വെച്ച് അണലി വർഗ്ഗത്തിൽ പെട്ട പാമ്പിനെ കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കൽ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്.

കൊലപാതകത്തിന് ഉപയോഗിച്ച മൂർഖൻ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.

ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങൾ ഉണ്ടാവുക. കൊലയ്ക്ക് ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയാൽ മാത്രമേ പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാക്കാനാവുക. ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. പാമ്പിന്റെ ഡിഎൻഎ പരിശോധനയും നിർണായകമാണ്.

കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം സൂരജ് തേടിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺരേഖകളുടെ അടക്കം വിശദമായ പരിശോധനയും തുടരുന്നു.

Share this story