ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് മൊഴി

ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് മൊഴി

ഉത്ര കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് മൊഴി. സ്വർണം വീട്ടുവളപ്പിൽ കുഴിച്ചിട്ടത് തന്റെ ഭാര്യയുടെ അറിവോടെയാണെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് മൊഴി നൽകിയത്. ഉത്രയുടെ കൊലപാതകത്തിൽ രേണുകക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. അമ്മയും സഹോദരിയുമാണ് യഥാർഥ ഉത്തരവാദികളെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇവർ ഇതുവരെ ചോദ്യം ചെയ്യലിൽ ഹാജരായിട്ടില്ല. വീട്ടിലേക്ക് പോയി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇന്നലെ വരെ അന്വേഷണം മുന്നോട്ടു പോയിരുന്നത്. ഇന്നലെ സ്വർണം കണ്ടെത്തിയത് അന്വേഷണത്തിൽ വലിയ വഴിത്തിരിവാണ്. സ്വർണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

സ്വർണം വിട്ടുകൊടുക്കാതിരിക്കാൻ സുരേന്ദ്രൻ പല നുണകളും പോലീസിനോട് പറഞ്ഞിരുന്നു. ഒളിപ്പിച്ചു വെച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ടും തന്റെ പക്കൽ ഇല്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നീടാണ് പറമ്പിൽ കുഴിച്ചിട്ട കാര്യം ഇയാൾ വെളിപ്പെടുത്തിയതും സ്ഥലം കാണിച്ചു കൊടുത്തതും.

Share this story