വിദേശത്തു നിന്ന് വരുന്നവർക്ക് എംബസികൾ വഴി കൊവിഡ് പരിശോധന നടത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിദേശത്തു നിന്ന് വരുന്നവർക്ക് എംബസികൾ വഴി കൊവിഡ് പരിശോധന നടത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് കേരളം. കൊവിഡ് ബാധിതർക്കായി പ്രത്യേക വിമാനം പരിഗണിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

എംബസികൾ മുഖേന പരിശോധനാ സൗകര്യം ഒരുക്കുന്നതിനൊപ്പം പരിശോധനാകിറ്റുകളുടെ ലഭ്യതയും കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പരിശോധന നടത്താൻ സാഹചര്യമില്ലാത്തവർക്കായി സൗജന്യപരിശോധനക്ക് എംബസികളെ ചുമതലപ്പെടുത്തണം. പി.സി.ആർ. പരിശോധന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ റാപ്പിഡ് പരിശോധനക്കുവേണ്ട സാഹചര്യങ്ങൾ ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായവരും നെഗറ്റീവായവരും ഒരുമിച്ചു യാത്രചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. രോഗികളായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് പരിശോധന വേണമെന്ന അഭിപ്രായം സർക്കാർ മുന്നോട്ടുവച്ചതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

സർക്കാർ നിലപാടിനെതിരെ കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. ഇങ്ങനെയൊരു നിർദേശംവച്ചതിന്റെ അർത്ഥം മനസിലാകുന്നില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവരും ആവശ്യപ്പെട്ടിരുന്നു.

Share this story