പ്രവാസികൾക്ക് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം; തീരുമാനമെടുത്ത് മന്ത്രിസഭ

പ്രവാസികൾക്ക് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം; തീരുമാനമെടുത്ത് മന്ത്രിസഭ

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു

ട്രൂനെറ്റ് റാപിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. എംബസികൾ ഈ സംവിധാനം വിമാനത്താവളത്തിൽ ഒരുക്കണം. ഇതുവഴി ഒരു മണിക്കൂർ കൊണ്ട് ഫലം അറിയാനാകും. പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കണം എന്നാണ് നിർദേശം

പരിശോധന നിർബന്ധമാക്കിയില്ലെങ്കിൽ രോഗവ്യാപനത്തിന് ഇടയാക്കും. എംബസികളിൽ ട്രൂനെറ്റ് സംവിധാനം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. നേരത്തെ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു

ഇതിനെതിരെ വിമർശനം ഉയർന്നതോടെ സർക്കാർ നിലപാട് മയപ്പെടുത്തി. എന്നാൽ പുറത്തു നിന്ന് വരുന്നവരിൽ രോഗബാധ കൂടുതലായി കാണപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.

Share this story