എന്തൊരു നാണംകെട്ട ഭരണമാണിവിടെ,രണ്ടു പേരും പുറത്തേക്ക്: വി.ടി ബൽറാം
മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചു അതിനിടെ കണ്ണൂർ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഭരണത്തെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം.
“രണ്ടു പേരും പുറത്തേക്ക്. എന്തൊരു നാണംകെട്ട ഭരണമാണിവിടെ!” എന്നാണ് വി.ടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിനോടൊപ്പം എം.ശിവശങ്കറിന്റെയും പദ്മരാജന്റെയും ചിത്രവും ചേർത്തിരുന്നു.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങിയ സമതിയെയാണ് ചുമതലപെടുത്തിയിരുന്നത്. ഈ സമിതി അന്വേഷണ റിപ്പോർട്ട് വൈകുന്നേരം മുഖ്യമന്ത്രിക്ക് നൽകി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം പാലത്തായി കേസിൽ കേസിൽ ഭാഗിക കുറ്റപത്രം മാത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നിരിക്കെ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കാലയളവ് തീരാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.