ഹോം കെയർ ഐസോലേഷൻ നടപ്പാക്കും; ലക്ഷണമില്ലാത്ത രോഗബാധിതർക്ക് വീട്ടിൽ പരിചരണം

ഹോം കെയർ ഐസോലേഷൻ നടപ്പാക്കും; ലക്ഷണമില്ലാത്ത രോഗബാധിതർക്ക് വീട്ടിൽ പരിചരണം

സംസ്ഥാനത്ത് ഹോം കെയർ ഐസോലേഷൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച ഭൂരിപക്ഷം പേർക്കും രോഗലക്ഷണമില്ല. ഇവർക്ക് വലിയ ചികിത്സ വേണ്ട. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് സിഎഫ്എൽടിസികളിൽ ഇവരെ കിടത്തുന്നത്. വീട്ടിൽ കിടത്തിയാൽ പ്രശ്‌നമുണ്ടാകില്ല. ഒരു കാരണവശാലും മുറി വിട്ട് പുറത്തിറങ്ങരുത്. ലക്ഷണം ഇല്ലാത്തവർക്ക് ഹോം കെയർ ഐസോലേഷൻ അനുവദിക്കും

ജെപിഎച്ച്എൻ, ആശ വർക്കർ, വളൻഡിയർ എന്നിവർ നിശ്ചിത ദിവസം രോഗികളെ സന്ദർശിക്കും. ആരോഗ്യനിലയിൽ ബുദ്ധിമുട്ടുണ്ടായാൽ ആശുപത്രിയിലെത്തിക്കും. സിഎഫ്എൽടിസികളിൽ കഴിയുന്നവർ പലരും വീട്ടിൽ പൊയ്‌ക്കോളാം, രോഗലക്ഷണമുണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം ആരോഗ്യ പ്രവർത്തകർക്കാണ് ഹോം കെയർ ഐസോലേഷൻ അനുവദിക്കുന്നത്.

ആരെയും നിർബന്ധിച്ച് ഹോം ഐസോലേഷനിൽ വിടില്ല. താത്പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. ഹോം ക്വാറന്റൈൻ പരീക്ഷിച്ച് വിജയിച്ചതാണ്. ശൗചാലയ സൗകര്യമുള്ള മുറിയിൽ ഒറ്റയ്ക്ക് കഴിയണം. ഇതിന് കഴിയാത്തവർക്ക് സർക്കാർ കേന്ദ്രത്തിൽ കഴിയാം.

ഹോം ക്വാറന്റൈൻ നടപ്പാക്കിയപ്പോഴും പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. മിറ്റിഗേഷൻ രീതി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവസാനം കേരളം നടപ്പാക്കിയ ഹോം ക്വാറന്റൈൻ രീതി ലോകം അംഗീകരിച്ചു. മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കി. സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക് രോഗികളെ തള്ളിവിടുന്നുവെന്ന പ്രതിപക്ഷത്തിന്റെ പരിഹാസം ജനം പരിശോധിക്കട്ടെ

സംസ്ഥാനത്ത് 176 സ്ഥാപനങ്ങളിലായി 25,536 കിടക്കകൾ കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ ആശങ്കപ്പെടേണ്ട. കൊവിഡ് പ്രതിരോധത്തിന് വിജിലൻസ് അടക്കം എല്ലാ പോലീസ് സംവിധാനത്തെയും നിയോഗിക്കും.

 

Share this story