ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും: അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

ശിവശങ്കറിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും: അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. എങ്കിൽപ്പോലും എൻഐഎയും കസ്റ്റംസും ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽയിട്ടില്ല. എൻഐഎ മൂന്ന് ദിവസങ്ങളിലായി രണ്ട് തവണയും കസ്റ്റംസ് ഒരു തവണയുമാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ എന്നാൽ ചാർട്ടേഡ് അക്കൌണ്ടന്റ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നൽകിയ മൊഴി നൽകിയതോടെ ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുക. സ്വർണ്ണക്കടത്തിന് കിട്ടിയ പണത്തിന് പുറമേ 1,85,000 ഡോളർ തനിക്ക് ലഭിച്ചതായി സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടോ എന്ന് കണ്ടെത്താനാണ് കസ്റ്റംസ് നീക്കം.

സ്വർണ്ണക്കടത്തിന് ലഭിച്ച പ്രതിഫല തുകയ്ക്ക് പുറമേ കുറഞ്ഞ കാലയളവിനുള്ളിൽ കോടികൾ തന്നെ സ്വപ്നയ്ക്ക് ലഭിച്ചിട്ടുണ്ട്. 1,35,000 ഡോളറാണ് സ്വപ്നയുടെ അക്കൌണ്ടിലെത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമേ 500000 ഡോളർ പ്രതിഫലമായി വേറെയും ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.

യുഎഇ സർക്കാരുമായി ബന്ധപ്പെട്ട് എൻജികൾ വഴി കേരളത്തിൽ നടത്തുന്ന ഭവന നിർമാണ പദ്ധതികളുടെ വിഹിതമായിട്ടാണ് ഈ തുക തനിക്ക് ലഭിച്ചതെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരുന്നു. യുഎഇ സർക്കാരിൽ നിന്ന് ലഭിച്ച വിഹിതത്തിൽ ഒരു ഭാഗം യുഎഇ കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും ലഭിച്ചിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ട്. യുഎഇയിലെ എൻജിഒകൾ വഴി തൃശ്ശൂർ ജില്ലയിൽ ഉൾപ്പെടെ നടത്തുന്ന ഭവന പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് സ്വപ്നയും സരിത്തുമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ ലഭിച്ച കോടികൾ കണക്കിൽപ്പെടുത്താൻ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെ സഹായം തേടിയതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോൾ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല. ഇതോടെയാണ് കേസുമായി ബന്ധപ്പെട്ട് വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്ത് വീണ്ടും മൊഴി രേഖപ്പെടുത്തണോ എന്നത് സംബന്ധിച്ചാണ് കസ്റ്റംസ് ആലോചന നടത്തുന്നത്. എൻഐഎ 20 മണിക്കൂറിലധികവും കസ്റ്റംസ് ഒരു തവണയുമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുള്ളത്.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് നീക്കം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിന്റെ നിർണായക മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് സ്വപ്നയും താനും ചേർന്ന് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൌണ്ടന്റ് മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ കെ ടി റമീസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിയിരുന്നോ എന്നതിനുള്ള തെളിവ് ശേഖരിച്ച് വരികയാണ്.

എൻഐഎ സംഘം നടത്തിയ പരിശോധനയിലാണ് സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണവും സംഘം കണ്ടെടുത്തത്. എൻഐഎ സ്വർണ്ണവും പണവും കണ്ടെത്തിയതിൽ ഒരു അക്കൌണ്ട് സ്വപ്ന സുരേഷിന്റെയും ചാർട്ടേഡ് അക്കൌണ്ടന്റിന്റെയും പേരിലുള്ള സംയുക്ത അക്കൌണ്ടിലാണ് ലോക്കർ ആരംഭിച്ചിട്ടുള്ളത്. ഇത് ശിവശങ്കർ നിർദേശിച്ചത് അനുസരിച്ചാണെന്നാണ് ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴി. ഇതോടെയാണ് ശിവശങ്കറിന്റെ സമ്പത്ത് സംബന്ധിച്ച വിവരങ്ങളിലേക്ക് കസ്റ്റംസ് അധികൃതർ നീങ്ങുന്നത്. സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ശിവശങ്കറിന് ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ എൻഐഎയോ കസ്റ്റംസോ ഇതുവരെ തയ്യാറായിട്ടില്ല.

സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചതോടെ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് വിളിച്ചതായി എം ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ബാഗേജിൽ സംശയം തോന്നിയതോടെയാണ് കസ്റ്റംസ് അധികൃതർ ഇത് തടഞ്ഞുവെക്കുന്നത്. ബാഗേജ് സംബന്ധിച്ച വിഷയത്തിൽ താൻ ഇടപെടില്ലെന്ന് സ്വപ്നയോട് പറഞ്ഞതായും മൊഴിയിൽ പറയുന്നുണ്ട്. എൻഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെ നൽകിയിട്ടുള്ള മൊഴിയുടെ വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. കോൺസുലേറ്റിന്റെ വിഷമായതുകൊണ്ട് തന്നെ ഇടപെടാൻ കഴിയില്ലെന്നും ശിവശങ്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന സർക്കാരിനോട് അനുമതി തേടിക്കൊണ്ട് വിജിലൻസ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പരാതി പരിഗണിച്ചാണ് വിജിലൻസ് നീക്കം. ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് അനൂമതി നേടിക്കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിയെയാണ് വിജിലൻസ് സമീപിച്ചിട്ടുള്ളത്. ഐടി വകുപ്പിലെ നിയമവിവാദം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസിന്റെ നടപടി.

Share this story