സൂര്യനെല്ലി കേസ് കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീം കോടതി നീട്ടി

സൂര്യനെല്ലി കേസ് കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീം കോടതി നീട്ടി

സൂര്യനെല്ലി പെൺവാണിഭ കേസിലെ കുറ്റവാളികളുടെ പരോൾ കാലാവധി സുപ്രീം കോടതി നീട്ടി. നിലവിൽ ജാമ്യത്തിലോ പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിയത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 25 കുറ്റവാളികളാണ് സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയത്. ഇത്രയും പേരുടെ അപ്പീലിൽ വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊവിഡ് സാഹചര്യം മാറിയ ശേഷം അഭിഭാഷകർ നേരിട്ട് കോടതിയിൽ എത്തുന്ന സ്ഥിതി വരുമ്പോൾ വാദം കേൾക്കാമെന്നും അതുവരെ പരോൾ കാലാവധി നീട്ടുന്നതായും കോടതി അറിയിച്ചു. അപ്പീൽ നൽകിയവരിൽ 16 പേരുടെ ശിക്ഷാകാലാവധി പൂർത്തിയായിട്ടുണ്ട്.

ഇവരോട് അപ്പീലുമായി മുന്നോട്ടു പോകുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ തുടരുന്നുവെന്നായിരുന്നു ഇവരുടെ മറുപടി. മുഖ്യ കുറ്റവാളികളായ ധർമജൻ, ഉഷ എന്നിവർ ഇപ്പോഴും ജയിലിലാണ്.

 

Share this story