ഒരേ ഒരു ചോദ്യം; പ്രതിപക്ഷത്തിന്റെ സൈബർ ആക്രമണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

ഒരേ ഒരു ചോദ്യം; പ്രതിപക്ഷത്തിന്റെ സൈബർ ആക്രമണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി

സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി

ചിലർക്ക് ചില വിവാദങ്ങൾ വേണം എന്നാണ് ആഗ്രഹം. ഇതുവരെയുള്ള വിവാദത്തിൽ ഇതിനോടകം ഞാൻ എൻറെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരൻ മുതലുള്ള സംഭവങ്ങൾ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീർഘമാണ് എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല. തൃശ്ശൂരിൽ മധു, ലാൽജി, ഹനീഫ എന്ന കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവമുണ്ടായി. പ്രതിപക്ഷ നേതാവ് ആ പേരുകൾ എപ്പോൾ എങ്കിലും പറഞ്ഞിട്ടുണ്ടോ. അതിന്റെ ചരിത്രത്തിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. സൈബർ ആക്രമണത്തിന്റെ കാര്യത്തിൽ നേരത്തെ തന്നെ ഞാൻ നിലപാട് വ്യക്തമാക്കിയതാണ്. ഒരാൾക്ക് നേരേയും വ്യക്തിപരമായ ആക്രമണം പാടില്ല. അതു സൈബർ സ്‌പേസിലായാലും മീഡിയാ സ്‌പേസിലായാലും അങ്ങനെ തന്നെയാണ്. അതു ഈ കാലത്ത് മാത്രമല്ല എല്ലാ കാലത്തും അങ്ങനെയാണ് നിലപാട്.

ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ നമ്മുക്ക് പലതും ഓർമ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ. ശൈലജ ടീച്ചർ തൻറെ ഉത്തരവാദിത്തം നന്നായി നടപ്പാക്കുന്നയാളാണ്. ശൈലജ ടീച്ചറെ ഡാൻസർ എന്നു വിളിച്ചത് ആരായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ചെറിയ പദവിയാണോ. ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞത് ആരാണ്. പ്രതിപക്ഷ നേതാവ് അല്ലേ. സോഷ്യൽ മീഡിയയിൽ ശൈലജ ടീച്ചറെ അപമാനിക്കാനും മോർഫ് ചെയ്യാനുമായി യുഡിഎഫിന്റെ സൈബർടീമിൽ ഗ്രൂപ്പുണ്ടാക്കിയില്ലേ. അത്യന്തം മോശമായ പോസ്റ്റുകൾ ചിത്രങ്ങളായി പ്രചരിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോൺഗ്രസിന്റെ ലീഗിന്റേയും ഭീകരമായ സൈബർ തെറി വിളികൾക്ക് ഇരയായത്. അസഭ്യവർഷം കൊണ്ടല്ലേ മേഴ്‌സിക്കുട്ടിയമ്മയെ നേരിട്ടത്.

ബെന്യാമിൻ എന്ന എഴുത്തുകാരനും സൈബർ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നൽകിയത് കോൺഗ്രസിലെ ഒരു യുവ എംഎൽഎ . കുറച്ചു നാൾ മുൻപാണ് കെആർ മീരയെ ഒരു യുവ കോൺഗ്രസ് നേതാവ് ഫേസ്ബുക്കിലൂടെ അപമാനിച്ചത്. തന്റെ സൈബർ ടീമിനെ വച്ച് പിന്നീട് മീരയെ ആക്രമിക്കുകയും ചെയ്തു. അധിക്ഷേപം നടത്തിയ എംഎൽഎ ഇതിനു മുൻപും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ലേ. ലോകം തന്നെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ അധിക്ഷേപിക്കുക മാത്രമാല്ല തന്റെ സംഘങ്ങൾക്ക് എകെജിയെ ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നതും കണ്ടില്ലേ. അന്നു ആ നടപടിയെ കെപിസിസി അധ്യക്ഷൻ വിമർശിച്ചു. അപ്പോൾ ആ പ്രസിഡന്റിന് ഇദ്ദേഹത്തിന്റെ അണികളിൽ നിന്നും നേരിടേണ്ടി വന്ന സൈബർ ആക്രമണം എങ്ങനെയുണ്ടായിരുന്നു.

ഫേസ്ബുക്കിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ ഒരു വനിത പരാതി നൽകിയത്. മറ്റൊരു യുവ കോൺഗ്രസ് എംഎൽഎയും ന്യായീകരിക്കാനിറങ്ങി. ഒടുവിൽ ഓടി നടന്ന് തെറി പറയുകയായിരുന്നു. പോസ്റ്റിൽ കമന്റിട്ട സ്ത്രീകളേയും തെറി പറഞ്ഞു. അതിനു ശേഷമാണ് ഹനാൻ എന്ന പെൺകുട്ടി അങ്ങയേറ്റം അശ്ലീലമായ തെറിവിളകൾക്ക് ഇരയായത്. പ്രതിപക്ഷ നേതാവിനെ വിമർശിച്ചു എന്നാതായിരുന്നു കുറ്റം. പ്രതിപക്ഷനേതാവ് നിർമ്മിച്ചു തന്ന വീട്ടിലിരുന്ന് അദ്ദേഹത്തെ കുറ്റം പറയാമോ എന്നു ചോദിച്ചാണ് തെറി വിളി തുടങ്ങിയത്.

നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും വേട്ടയാടാനുള്ള ശ്രമം മറന്നു പോയോ. ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് മാർച്ച് നടത്തിയില്ലേ. എന്താണ് മാധ്യമപ്രവർത്തകരുടെ അവസ്ഥ. ന്യൂസ് 18-ലെ ഒരു അവതാരകയെ എന്താല്ലാം തെറി പറഞ്ഞാണ് ഈ കൂട്ടർ അധിക്ഷേപിച്ചത്. അപ്പോൾ ആ അവതാരകയെ പ്രൈം ടൈം ന്യൂസിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുണ്ടായില്ലേ. എഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോൺഗ്രസ് പേജിൽ അവർക്കെതിരെ വാർത്ത വന്നില്ലേ, ഭീഷണി മുഴക്കിയില്ലേ.

ചിലരെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നാം കണ്ടില്ലേ. മനോരമയിലെ ഒരു അവതാരികയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാൻ തയ്യാറായത്. എതു കൂട്ടരാണ് അതിനെതിരെ ചർച്ച നടത്താൻ തയ്യാറായത്. ആ ഇരട്ടത്താപ്പിന്റെ വശം ഞാൻ നേരത്ത ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവർഷം നടത്തുന്നവരാണ് പ്രതിപക്ഷ അണികൾ. മാന്യമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ സ്വന്തം അണികളോട് അല്ലെങ്കിലും നേതാക്കാളോട് എങ്കിലും ആവശ്യപ്പെടണം.

സ്വർണ്ണക്കടത്തിൽ പ്രതി ചേർക്കപ്പെട്ട സംഗീത് സിപിഎം പ്രവർത്തകനാണെന്ന് ആദ്യം വാർത്ത നൽകിയത് ഇവിടുത്തെ ഒരു പ്രമുഖ മാധ്യമമാണ്. ഒരു ഘട്ടത്തിൽ കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്ത് ഏലസ് കണ്ടെത്തിയത് ഓർമ്മയില്ലേ. ഒരു മെഡിക്കൽ ഉപകരമാണ് മാന്ത്രിക ഏലസായി ചിത്രീകരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോൺഗ്രസ് നേതാവിന്റെ മുടി സിപിഎം പ്രവർത്തകർ മുറിച്ചെന്ന് പറഞ്ഞ് ഒന്നാം പേജിൽ വാർത്ത കൊടുത്തത്. പിന്നെ അതു ആ സ്ത്രീ സ്വയം മുറിച്ചെന്ന് പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞോ തിരുത്തിയോ ഇല്ല.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്നാണ് ഐഎസ്ആർഒ ചാരക്കേസുണ്ടായത്. അതിനെപ്പറ്റി അദ്ദേഹം ഇന്നലെ ഒരു ചാനലിൽ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ ഘട്ടത്തിൽ യോജിച്ചു ചെയ്യാൻ പറ്റിയ എന്താണുള്ളത്. അതുനോക്കാം. അതേപ്പറ്റി ചോദിക്കാം അതിനുള്ള വിശദീകരണവും തരാം. നമ്മൾ ആ നിലയ്ക്ക് പോകുന്നതാവും നല്ലത്.

Share this story