പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി

പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളും ജപ്തി ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. സ്വർണ്ണവും പണവും രേഖകളും കണ്ടു കെട്ടാനും ശാഖകൾ പൂട്ടാനും ഹൈക്കോടതി ഉത്തരവിട്ടു. പരാതികളിൽ വെവ്വേറെ കേസെടുക്കാൻ നിർദേശിച്ച കോടതി പരാതികളിൽ ഒറ്റ എഫ് ഐ ആർ ഇട്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഡിജിപിയുടെ സർക്കുലർ സ്റ്റേ ചെയ്തു.

കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സംസ്ഥാന സർക്കാരിന്റെ കത്ത് ലഭിക്കുന്ന മുറയ്ക്കന് സിബിഐ അന്വേഷണത്തിന് കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കണം. ഹർജികൾ കോടതി അടുത്ത മാസം 8 ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സർക്കാർ കേസ് ഏറ്റെടുക്കാൻ തയ്യാറായാൽ സിബിഐ ഡയറക്ടറോട് പ്രത്യേക സംഘം രൂപീകരിക്കാൻ നിർദേശിക്കണമെന്ന് സിബിഐ യുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്തു പരിചയം ഉള്ള ആളുകളെ ടീമിൽ ഉൾപ്പെടുത്തണമെന്നും

പ്രതികൾക്ക് ജയിൽ സൂപ്രണ്ട് വഴി നോട്ടീസ് നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന് കേരള സർക്കാരിന്റെ പൂർണ സഹകരണം ആവശ്യമാണന്നും സിബിഐ വ്യക്തമാക്കി. പോപ്പുലർ ഫിനാൻസിലെ 2000 കോടിയുടെ നിക്ഷേപം മറ്റ് സ്ഥാപനങ്ങൾ രുപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Share this story