ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയിൽ ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ; ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്ബാലമുക്കിനു സമീപം മരിച്ച നിലയില്‍ കണ്ടത്.

ചെവിയിലും തലയിലും നെറ്റിയിലും ചോര വാര്‍‌ന്ന നിലയില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് പൊഴിക്കരയില്‍ സാനിറ്റൈസര്‍, മാസ്ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ്. നാലു ദിവസം മുന്‍പ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചത്.

ചൊവ്വാഴ്ച രാവിലെ അമ്ബലപ്പുഴയിലേക്ക് പോയ ശേഷം തിരികെ വെമ്ബാലമുക്കിലെത്തി കാറില്‍ തന്നെ വിശ്രമിച്ചു. രാത്രിയായിട്ടും ഷംസാദ് കാറില്‍ നിന്നിറങ്ങാതിരുന്നതിനാല്‍ വിളിക്കാന്‍ പോയ ഭാര്യ ഷാഹിറയാണ് ഷംസാദ് അവശ നിലയില്‍ കാറില്‍ പിന്‍സീറ്റില്‍ കിടക്കുന്നത് കണ്ടത്. ഷാഹിറ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഷംസാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലെത്തി. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരന്‍ അബുബക്കര്‍‌ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Share this story