ഖുറാന് മറയാക്കി ചിലപ്പോ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം; എന്നാൽ എനിക്കതിൽ ഒരു പങ്കുമില്ല: കെ.ടി ജലീൽ
കൊച്ചി: വിശുദ്ധ ഖുർ ആനെ മറയാക്കി സ്വര്‍ണകടത്ത് നടന്നതായുള്ള പ്രതിപക്ഷ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. വിശുദ്ധ ഖുർ ആനെ മറയാക്കി ചിലപ്പോൾ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്നാൽ എന്ത് കൊണ്ട് കസ്റ്റംസ് ഇവ വിമാനത്താവളത്തില്‍ പരിശോധിച്ചില്ലെന്നും ജലീല്‍ ചോദിച്ചു. സ്വര്‍ണകടത്ത് നടന്നിട്ടുണ്ടെങ്കിൽ തന്നെ തനിക്ക് അതില്‍ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡിപ്ലോമാറ്റിക് ബാഗേജ് വഴി ചിലപ്പോ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാല്‍ എനിക്ക് അതില്‍ അറിവോ പങ്കോ ഇല്ല. എന്‍ഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാത്രി പോയത് എനിക്ക് സൗകര്യപ്രദമായ സമയം അതായിരുന്നത് കൊണ്ടാണ്. ആറുമണിയോടെ എന്‍ഐഎ ഓഫീസിലെത്തി, ആറെകാലോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു’ -മന്ത്രി പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം വന്നതെന്നും ഖുറാന് വന്നത് ഡിപ്ലോമാറ്റിക് കാര്‍ഗോയിലാണെന്നും മന്ത്രി പറഞ്ഞു. താന്‍ വ്യക്തിപരമായി ഖുറാന് സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും ഒരു പാക്കറ്റ് മാത്രമാണ് പൊട്ടിച്ചതെന്നും ജലീല്‍ വ്യക്തമാക്കി.