12 സീറ്റുകൾ ചോദിച്ച് ജോസ് കെ മാണി, ആറിൽ ഉറപ്പ് നൽകി എൽ ഡി എഫ്: സംസ്ഥാനത്ത് മുന്നണി സമവാക്യങ്ങൾ മാറുമ്പോൾ

12 സീറ്റുകൾ ചോദിച്ച് ജോസ് കെ മാണി, ആറിൽ ഉറപ്പ് നൽകി എൽ ഡി എഫ്: സംസ്ഥാനത്ത് മുന്നണി സമവാക്യങ്ങൾ മാറുമ്പോൾ

38 വർഷത്തെ രാഷ്ട്രീയ ബന്ധമുപേക്ഷിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് പോകുന്നത്. ഐക്യജനാധിപത്യ മുന്നണിയുടെ രൂപീകരണ കാലം മുതൽ അവരുടെ ശക്തി കേന്ദ്രമായിരുന്നു കെ എം മാണി. അദ്ദേഹത്തിന്റെ മരണത്തോടെ മുന്നണിയിലുണ്ടായ പ്രശ്‌നങ്ങളാണ് പാർട്ടിയെ ഇടതുപാളയത്തിൽ എത്തിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മുന്നണി സമവാക്യങ്ങളിലും മാറ്റം വരികയാണ്

ആഴ്ചകൾ നീണ്ടുനിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ജോസ് കെ മാണി വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തിലും ഇടതു മുന്നണിയും ജോസ് വിഭാഗവും തമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.

12 സീറ്റുകളാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്. കോട്ടയം ജില്ലയിലെ അഞ്ച് സീറ്റുകൾ ഉൾപ്പെടെയാണിത്. എന്നാൽ ആറ് സീറ്റുകളുടെ കാര്യത്തിൽ നിലവിൽ ധാരണയായിട്ടുണ്ട്. ബാക്കി സീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതു നേതാക്കൾ ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ച് കഴിഞ്ഞു.

ആശങ്കയുണ്ടായിരുന്നത് മാണി സി കാപ്പന്റെ നിലപാടിനെ ചൊല്ലിയായിരുന്നു. ഇടതു മുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ആ പ്രതിസന്ധിയും ഒഴിയുകയാണ്. അതേസമയം പാലാ സീറ്റിനെ ചൊല്ലി മുന്നണിയിൽ തർക്കം തുടരുമെന്നതും തീർച്ചയാണ്. പാലാ തനിക്ക് ചങ്കാണ് എന്ന കാര്യം മാണി സി കാപ്പൻ ഇന്ന് വാർത്താ സമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.

കോട്ടയം ലോക്‌സഭാ മണ്ഡലവും രാജ്യസഭാ എം പി സ്ഥാനവും ജോസ് കെ മാണിക്ക് നൽകാനാണ് ഏകദേശ ധാരണ. തന്റെ വിശ്വസ്തരിൽ ആരെയെങ്കിലും രാജ്യസഭയിലേക്ക് അയക്കും. പകരം സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പാലായിലോ കടുത്തുരുത്തിയിലോ ജോസ് കെ മാണി ജനവിധി തേടും. കടുത്തുരുത്തിയിലാണെങ്കിൽ പാലായിൽ റോഷി അഗസ്റ്റിനെ മത്സരിപ്പിക്കാനാകും നോക്കുക.

Share this story