ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല

ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി എടുത്തു. സ്വർണക്കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ചർച്ച ആയേ ഇല്ല.

മുൻകാലങ്ങളെ പോലെ മനസ്സാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ ശ്രമിച്ചിട്ടില്ല. സ്‌പേസ് പാർക്കിലെ നിയമനത്തിൽ ആരോപണം വന്നപ്പോൾ സ്വപ്‌നയെയും മാറ്റി. ലൈഫ് മിഷൻ വിദേശ സംഭാവന ചട്ടം ലംഘിച്ചിട്ടില്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സർക്കാർ എതിർത്തിട്ടില്ല. എന്നാൽ നിയമപരമായ ഇടപെടലുകൾക്കെതിരെ നടപടിയുമായി മുന്നോട്ടു പോകും

വിവിധ ഇടങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ക്രമപ്രകാരമാണ് ശിവശങ്കറിനെ ചുമതല ഏൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വിശ്വസ്ഥരാണ്. പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ അവിശ്വാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story