ബിനീഷിന്റെ വീട്ടിലേക്ക് ബന്ധുക്കളെ കയറ്റി വിട്ടില്ല; സ്ത്രീകളടക്കം വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ബിനീഷിന്റെ വീട്ടിലേക്ക് ബന്ധുക്കളെ കയറ്റി വിട്ടില്ല; സ്ത്രീകളടക്കം വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടക്കുന്ന ബിനീഷ് കോടിയേരിയുടെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ. ഭക്ഷണവും വസ്ത്രങ്ങളുമായി എത്തിയ ബന്ധുക്കളെ കർണാടക പോലീസ് അകത്തേക്ക് കയറ്റി വിട്ടില്ല. ബിനീഷിന്റെ ഭാര്യയും രണ്ട് വയസ്സുള്ള കുഞ്ഞും ഭാര്യയുടെ മാതാപിതാക്കളുമാണ് വീട്ടിലുള്ളത്. ഇവരെ കാണാതെ പോകില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ

ബിനീഷിന്റെ മാതൃസഹോദരി ഉൾപ്പെടെയുള്ളവർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതോടെ കേരളാ പോലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. എങ്കിലും വീട്ടിലുള്ളവരെ കാണാതെ പോകില്ലെന്ന നിലപാട് ഇവർ ആവർത്തിക്കുകയായിരുന്നു

ഇന്നലെയാണ് ഇഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. വൈകുന്നേരം ഏഴ് മണിയോടെ റെയ്ഡ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ മഹസ്സറിൽ ഒപ്പിട്ട് നൽകാൻ ബിനീഷിന്റെ ഭാര്യ തയ്യാറാകാതിരുന്നതോടെ ഉദ്യോഗസ്ഥർ ഇപ്പോഴും ഇവിടെ തുടരുകയാണ്.

അനൂപ് മുഹമ്മദിന്റെ എടിഎം കാർഡിനെ ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതാണെന്ന് ഇഡി ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബവും ആരോപിക്കുന്നു.

Share this story