ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ചതെന്ന് മുഖ്യമന്ത്രി

ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് പോലീസ് ആക്ട് ഭേദഗതി പിൻവലിച്ചതെന്ന് മുഖ്യമന്ത്രി

വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് പോലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയർന്നു. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഭേദഗതി പോലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യുമെന്നുമുള്ള അഭിപ്രായവും ആശങ്കകളും സർക്കാർ മുഖവിലക്കെടുത്തു. ഭേദഗതി കൊണ്ടുവരാൻ ഇടയായ സംഭവങ്ങൾ ആരും മറന്നു കാണില്ല. അന്നൊക്കെ ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യമുണ്ടാകുന്നു.

മാധ്യമമേധാവിമാരുടെ യോഗത്തിലും ശക്തമായ നിയമം വേണമെന്ന അഭിപ്രായമുയർന്നു. സ്ത്രീകളെ അധിക്ഷേപിക്കുക, അപകീർത്തിപ്പെടുത്തുക, ട്രാൻസ്‌ജെൻഡറുകളെ അധിക്ഷേപിക്കുക എന്നിവയുണ്ടായി. പ്രതിപക്ഷത്ത് നിന്നടക്കം ഇത് തടയണമെന്ന ആവശ്യമുണ്ടായി.

ജീവിതം താറുമാറായ സംഭവങ്ങളുണ്ട്. ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ജീവിതം നഷ്ടപ്പെട്ടവരുണ്ടായി. ഇതൊക്കെ കണക്കിലെടുത്താണ് നിയമം ഭേദഗതി ചെയ്തത്.നിയമം നിലവിൽ വന്നപ്പോൾ ആവശ്യമുന്നയിച്ചവർ തന്നെ അവരുടെ മാധ്യമങ്ങളിൽ മുഖപ്രസംഗമെഴുതി ഇതിനെ വിമർശിച്ചു.

സർക്കാരെന്ന നിലയിൽ ആശങ്ക കണക്കിലെടുക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടഞ്ഞു നിർത്തുകയോ സർക്കാരിന്റെ ലക്ഷ്യമല്ല. ഇടത് സർക്കാർ അധികാരത്തിലുള്ളപ്പോഴൊക്കെ എതിർത്ത കുറേ മാധ്യമങ്ങളുണ്ട്. എന്നാൽ ഏതെങ്കിലും ഇടത് സർക്കാർ മാധ്യമങ്ങളോട് ശത്രുതാപരമായ നയം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

Share this story