കേരള ബജറ്റ് ജനുവരി 15 ന്; സര്‍ക്കാരിന്റെ അവസാന ബജറ്റ്

കേരള ബജറ്റ് ജനുവരി 15 ന്; സര്‍ക്കാരിന്റെ അവസാന ബജറ്റ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തേക്കുളള വോട്ട് ഓണ്‍ അക്കൗണ്ടാകും പാസാക്കുക.

സംസ്ഥാന ബജറ്റിന് മുന്‍പുളള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായി നടത്തും. ഡിസംബര്‍ അവസാനത്തോടെ ധനമന്ത്രി ബജറ്റ് എഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കേന്ദ്രീകരിച്ചാകും ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. എന്‍സിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകം പബ്ലിക് റിലേഷന്‍സ് വകുപ്പ് ബജറ്റിന് മുന്നോടിയായി പുറത്തിറക്കുന്നുണ്ട്.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായി ബജറ്റിലൂടെ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ അക്കമിട്ട് നിരത്തും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന പരിഗണന ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ബജറ്റവതരണ വേളയില്‍ത്തന്നെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Share this story