കേന്ദ്രം സൗജന്യ റേഷന്‍ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടത്; സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം പ്രഹസനം: കെ.സുരേന്ദ്രന്‍

കേന്ദ്രം സൗജന്യ റേഷന്‍ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടത്; സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം പ്രഹസനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയസഭയില്‍ പിണറായി സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുപതിനായിരം കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തില്‍ എടുത്തുപറയാന്‍ സര്‍ക്കാരിന് നാണമില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്‌. സാമ്പത്തിക പാക്കേജില്‍ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആര്‍ക്കെങ്കിലും കിട്ടിയോയെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തടസം നില്‍ക്കുന്നുവെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തും കിഫ്ബി തട്ടിപ്പുമാണോ അഭിമാന പദ്ധതികളെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ലോക്ക്ഡൗണ്‍ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. കോവിഡ് കാലത്ത് കേന്ദ്രം സൗജന്യ റേഷന്‍ അനുവദിച്ചതു കൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോവിഡിനെ നേരിടാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share this story