കെ ഫോൺ; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖല

കെ ഫോൺ; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള മേഖല

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖല. ഈ മേഖലയിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1,500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകി ഫെബ്രുവരിയിൽ കെഫോൺ കമ്മിഷൻ ചെയ്യും.

പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യമായി ഇൻ്റർനെറ്റ് നൽകും.
ഇതിനുപുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമുൾപ്പടെ 30,000 സ്ഥാപനങ്ങളിലേക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകും. 1,548 കോടി രൂപയുടെ കെഫോൺ പദ്ധതി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ BEL ഉൾപ്പെടുന്ന കൺസോർഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

കെഫോൺ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ കേരളം മുഴുവൻ ഇൻ്റർനെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്ക് (കെഫോൺ) കമ്പനിയിൽ കെ എസ് ഇ ബിക്കും സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും (കെ എസ് ഐ ടി എൽ.) തുല്യപങ്കാളിത്തമാണ് പദ്ധതിയിലുള്ളത്.

Share this story