സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകൾ നൂറുകണക്കിന് അധ്യാപകരെയും ജീവനക്കാരെയും പിരിച്ച് വിട്ടതായി പരാതി

സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകൾ നൂറുകണക്കിന് അധ്യാപകരെയും ജീവനക്കാരെയും പിരിച്ച് വിട്ടതായി പരാതി

തിരുവനന്തപുരം: കോവിഡ് മറയാക്കി സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളിൽ നിന്ന് നൂറുകണക്കിന് അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിട്ടു. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴിയാണ് പഠനം. ഇതാണ് മാനേജ്‌മെന്റുകള്‍ അവസരമാക്കിയത്. കൊറോണയുടെ പേരില്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് മാനേജ്‌മെന്റുകള്‍ വര്‍ഷങ്ങളായി പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകരെ വരെ ഒഴിവാക്കി. പകരം വേണ്ടത്ര യോഗ്യതയില്ലാത്ത, മുമ്പ് ട്യൂഷന്‍ പഠനം നടത്തിയിരുന്ന അധ്യാപകരെ പല സ്‌കൂളുകളിലും മണിക്കൂര്‍ വേതന നിരക്കില്‍ നിയമിച്ചു ഇവരുടെ കുറവ് പരിഹരിക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ തന്നെ സാരമായി ബാധിക്കുന്ന ഈ നടപടി പരിശോധിക്കാന്‍ ഇപ്പോള്‍ വേണ്ടത്ര സംവിധാനങ്ങളുമില്ല. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ മിക്ക സ്‌കൂളുകളിലെയും അധ്യാപകരെ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ നേരിട്ടു പരിചയവുമില്ല. ബഹുഭൂരിപക്ഷം സ്‌കൂളുകളിലും നിലവിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കൂളുകള്‍ കൃത്യമായി ഫീസ് ഈടാക്കുന്നുമുണ്ട്. ഫീസ് അടക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ പഠനമായതിനാലും സംഘടിതമായ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും പിരിച്ചുവിട്ട് അധ്യാപകര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരമില്ല. പിരിച്ചുവിട്ട പലരും ഓണ്‍ലൈനില്‍ ട്യൂഷന്‍ പഠനം നടത്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്.

തലസ്ഥാനത്ത് അടുത്തിടെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ നിന്ന് ജീവനക്കാരനെ പിരിച്ചുവിട്ടതിനെതുടര്‍ന്ന് അയാള്‍ ഓട്ടോയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

Share this story