ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ; അർജുനെ പ്രതിയാക്കി കുറ്റപത്രം

ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ; അർജുനെ പ്രതിയാക്കി കുറ്റപത്രം

വയലിനിസ്റ്റ് ബാലഭാസ്‌കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ. ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.

അമിതവേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്തുവന്ന കലാഭവൻ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്

2018 സെപ്റ്റംബർ 25നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അതേസമയം അർജുന് നിസാര പരുക്കുകളാണേറ്റത്.

സിബിഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്. കള്ളക്കടത്ത് സംഘമാണ് ബാലഭാസ്‌കറെ അപകടപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സിബിഐയുടെ കണ്ടെത്തലിൽ സംതൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി പറഞ്ഞു.

Share this story