പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍

കൊല്ലം: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. വര്‍ക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയാലാകാനുണ്ടെന്നാണ് സൂചന.

കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും ഇവര്‍ തന്നെയാണ് ബാബുക്കുട്ടനെ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സി.ഐ കൃസ്പിന്‍ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്.

ഏപ്രില്‍ 28നാണ് ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ചെങ്ങന്നൂരില്‍ ജോലിക്ക് പോകാനായി മുളന്തുരുത്തില്‍ നിന്നാണ് യുവതി ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കാഞ്ഞിരമറ്റം കഴിഞ്ഞപ്പോഴാണ് പ്രതി കമ്പാര്‍ട്ട്‌മെന്റിലെത്തി യുവതിയെ ആക്രമിച്ചത്. ഈ സമയം, കമ്പാര്‍ട്ട്‌മെന്റില്‍ യുവതിയും പ്രതിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

Share this story