ട്രിപ്പിൾ ലോക്ക് ഡൗൺ; തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു: കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം

ട്രിപ്പിൾ ലോക്ക് ഡൗൺ; തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു: കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം

തിരുവനന്തപുരം: തിരുവനന്തപുരത്തും ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. പഴം, പച്ചക്കറി ഉൾപ്പടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറക്കാവൂവെന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് തുറന്ന കടകൾ മറ്റന്നാളേ തുറക്കാവൂ. പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ മാത്രമേ അനുവദിക്കൂ.

ഹോട്ടലുകളും റസ്റ്റോറൻറുകളും രാവിലെ 7 മണി മുതൽ – വൈകിട്ട് 7.30 വരെ തുറക്കാം. ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ. പാഴ്‌സൽ പാടില്ലെന്നും നിർദ്ദേശമുണ്ട്. പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ, എടിഎം, ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവയ്ക്ക് സാധാരണ പോലെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 – ഉച്ച 1 മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. ഇ-കൊമേഴ്‌സ്| ഡെലിവറി സ്ഥാപനങ്ങൾക്ക് രാവിലെ 7 – ഉച്ച 2 മണി വരെ മാത്രം പ്രവർത്തിക്കാം. റേഷൻ, പിഡിഎസ്, മാവേലി, സപ്ലൈകോ, മിൽമ ബൂത്തുകൾ എന്നിവ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കും.

ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ നിലവിൽ വരുന്നതിനാൽ വൈകിട്ടോടെ തന്നെ തിരുവനന്തപുരത്തെ പ്രധാന റോഡുകളിൽ പലതും അടച്ചുതുടങ്ങി. 21 സ്റ്റേഷൻ പരിധിയിലേക്കും കടക്കാനും പുറത്തേക്ക് പോകാനും രണ്ട് റോഡുകൾ മാത്രമേ തുറക്കൂവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നഗരാതിർത്തികളായ 20 റോഡുകളും അടച്ചു. നഗരത്തിലേക്ക് ഇനി 6 എൻട്രി/ എക്‌സിറ്റ് റോഡുകൾ മാത്രമേ ഉണ്ടാകൂ. കഴക്കൂട്ടം വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട – വഴയില, പൂജപ്പുര – കുണ്ടമൺകടവ്, നേമം – പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നിവ മാത്രമേ ഇനി നഗരാതിർത്തിയിൽ തുറക്കൂ. നഗരാതിർത്തിയിലെ ബാക്കിയെല്ലാ റോഡുകളും അടച്ചിടും.

Share this story