തൃശൂർ നഗര പരിധിയിലെ മാർക്കറ്റുകൾ ചൊവ്വാഴ്ച്ച തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂർ നഗര പരിധിയിലെ മാർക്കറ്റുകൾ ചൊവ്വാഴ്ച്ച തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

തൃശൂർ: തൃശൂർ നഗര പരിധിയിലെ മാർക്കറ്റുകൾ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറക്കും. മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. ശക്തൻ മാർക്കറ്റ്, ജയഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ നഗരപരിധിയിലെ മാർക്കറ്റുകൾ നിയന്ത്രണങ്ങളോടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുറക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

മാർക്കറ്റുകളുടെ പ്രവർത്തനം സംബന്ധിച്ച് വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതു സംബന്ധിച്ച് സമയ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മറ്റ് നിർദ്ദേശങ്ങളും പാലിക്കുമെന്ന് വ്യാപാരി വ്യവസായി പ്രതിനിധികൾ ഉറപ്പു നൽകി. മാർക്കറ്റുകളിൽ മൊത്ത വിൽപന സ്ഥാപനങ്ങൾക്ക് രാത്രി ഒരു മണി മുതൽ രാവിലെ എട്ട് മണിവരെയും ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പ്രവർത്തിക്കാൻ അനുമതി.

എന്നാൽ മത്സ്യ, മാംസ മാർക്കറ്റുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മത്സ്യ, മാംസ മാർക്കറ്റുകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കാം. മുൻപ് കണ്ടെയിൻമെന്റ് സോണുകളിൽ ബുധൻ, ശനി ദിവസങ്ങളിൽ തുറന്നിരുന്ന മത്സ്യ, മാംസ വ്യാപാര സ്ഥാനങ്ങൾക്ക് തിങ്കളാഴ്ചകൂടി ഇതേ സമയക്രമത്തിൽ തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. മാർക്കറ്റുകളുടെ പ്രവർത്തനം ആരംഭിച്ചാലും വഴിയോര കച്ചവടങ്ങൾക്ക് അനുമതി ഉണ്ടിയിരിക്കുന്നതല്ല.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ മാർക്കറ്റുകളിൽ എത്തുന്ന വാഹനങ്ങൾ വാഹനങ്ങളിലെ ഡ്രൈവർമാർ, ചുമടെടുക്കാൻ എത്തുന്ന തൊഴിലാളികൾ എന്നിവർ കോവിഡ് മാനദണ്ഡ പ്രകാരം സ്വയം സാനിറ്റൈസ് ചെയ്യുന്നതിനും വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും കരുതൽ സ്വീകരിക്കണം.

സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണം. സാധാരണ ചെറിയ കടകളിൽ രണ്ടുപേരും വലിയ സ്ഥാപനങ്ങളിൽ ഉടമസ്ഥൻ അടക്കം മൂന്നുപേരും മാത്രമാണ് ഉണ്ടാകാൻ പാടുള്ളൂ. പുറമേ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക സംവിധാനം ഒരുക്കും. നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണെമെന്നും മന്ത്രി പറഞ്ഞു.

കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും അതാത് സ്ഥാപന ഉടമകൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും കോവിഡ് വ്യാപനത്തെ തടഞ്ഞ് ദീർഘ നാളത്തേയ്ക്ക് മാർക്കറ്റുകൾ തുറക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മാർക്കറ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വളരെ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

മാർക്കറ്റുകൾ തുറക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച 500 പേർക്ക് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ശക്തൻ മാർക്കറ്റിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ലോക്ഡൗൺ ജൂൺ 9 വരെ നിയന്ത്രണങ്ങളോടെ തുടരുന്നതിനാൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ള വിവിധ മേഖലകളിൽ ഇളവുകൾ നൽകാനും യോഗത്തിൽ ധാരണയായി. കണ്ടെയിൻമെന്റ് സോണുകൾ അല്ലാത്ത ഇടങ്ങളിലാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള ലോക്ഡൗൺ ഇളവുകൾ നിലനിൽക്കുക. ഇതനുസരിച്ച് ജില്ലയിലെ വ്യവസായ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 വരെയായിരിക്കും. വ്യവസായ മേഖല പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും.

ബാങ്കുകളുടെ പ്രവർത്തന സമയം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ചു മണിവരെ നീട്ടിയിട്ടുണ്ട്. ജില്ലയിലെ കുറി കമ്പിനികൾക്ക് ഇതേ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരുമണിവരെയും പ്രവർത്തിക്കാൻ അനുമതിയുണ്ടിയിരിക്കും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ പഠനസാമഗ്രികൾ വിൽക്കുന്ന കടകൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം. തുണിക്കടകൾ, സർണ്ണക്കട, ചെരുപ്പ് കട എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കാം.

എന്നാൽ കണ്ടെയിൻമെന്റ് സോണുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ പി. ബാലചന്ദ്രൻ, കോർപറേഷൻ മേയർ എം.കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആർ. ആദിത്യ, ഡി.എം.ഒ ഡോ.കെ.ജെ റീന, ഉദ്യോഗസ്ഥർ, വിവിധ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share this story