മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരം; അദ്ദേഹം ഏതോ മാസ്മര ലോകത്താണ്: തോമസ് ഐസക്

മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരം; അദ്ദേഹം ഏതോ മാസ്മര ലോകത്താണ്: തോമസ് ഐസക്

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരമാണെന്നാണ് തോമസ് ഐസകിന്റെ വിമര്‍ശനം. കോവിഡിനെ കീഴടക്കിയെന്ന് ഗീര്‍വാണം മുഴക്കി വാക്സിനേഷനെ അവഗണിച്ച നയമാണ് രണ്ടാം വ്യാപനം ഇത്ര രൂക്ഷമാക്കിയത്. വാക്സിനേഷന്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോയ സമ്പദ്ഘടനകളെല്ലാം ലോക്ഡൗണുകള്‍ ഒഴിവാക്കി പ്രവര്‍ത്തനക്ഷമമാണ്.

പക്ഷെ മോദി പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറല്ല. ഏതോ മാസ്മര ലോകത്ത് അഭിരമിച്ചു കഴിയുകയാണ് അദ്ദേഹം. വാക്സിന്‍ നയം തിരുത്തണമെന്നു പ്രതിപക്ഷം മാത്രമല്ല, കോടതികളടക്കം ആവശ്യപ്പെടുകയാണ്. എന്നാല്‍ പ്രധാനമന്ത്രിക്കു കുലുക്കമില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്//==== കോവിഡിനെ കീഴടക്കിയെന്ന് ഗീര്‍വാണം മുഴക്കി വാക്സിനേഷനെ അവഗണിച്ച നയമാണ് രണ്ടാം വ്യാപനം ഇത്ര രൂക്ഷമാക്കിയതെന്ന് ഐസക്ക് ആരോപിച്ച്. വാക്സിന്‍ നയം തിരുത്തണമെന്നു പ്രതിപക്ഷം മാത്രമല്ല, കോടതികളടക്കം ആവശ്യപ്പെടുമ്പോഴും പ്രധാനമന്ത്രിക്കു മാത്രം യാതൊരു കുലുക്കവുമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രധാനമന്ത്രി മോദിയുടെ വാക്‌സിന്‍ പോളിസി നോട്ടുനിരോധനത്തേക്കാള്‍ വലിയ ഹിമാലയന്‍ മണ്ടത്തരം. നോട്ടുനിരോധനമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ ഇന്നത്തെ തകര്‍ച്ചയുടെ പാതയിലേയ്ക്കു തള്ളിവിട്ടത്. കോവിഡിനുപോലും ഇതു മറച്ചുവയ്ക്കാനാവില്ല.

2018-19 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ 12 പാദങ്ങളിലെ ശരാശരി വളര്‍ച്ച പരിശോധിച്ചാല്‍ ഇതുവളരെ വ്യക്തമാകും. 12 പാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ഇപ്രകാരം: 7.1%, 6.2%, 5.6%, 5.7%, 5.4%, 4.6%, 3.3%, 3%, -24.4%, -7.4%, 0.5%, 1.6%. 2018-19 ആദ്യ പാദത്തില്‍ 7.1 ശതമാനം വളര്‍ന്ന സമ്പദ്ഘടന അനുക്രമമായി താഴ്ന്ന് കോവിഡിന് തൊട്ടുമുമ്പ് 2019-20 അവസാന പാദമായപ്പോള്‍ 3 ശതമാനം വളര്‍ച്ചയുടെ ഗതികേടിലെത്തി. നോട്ടുനിരോധനം ഇന്ത്യയിലെ ലക്ഷക്കണക്കിനു ചെറുകിട സ്ഥാപനങ്ങളെ തകര്‍ത്തു. നോട്ടു തിരിച്ചു വന്നെങ്കിലും അവയില്‍ നല്ലപങ്കും കരകയറാനാകാത്തവിധം കയത്തിലായിക്കഴിഞ്ഞിരുന്നു.

ഇപ്രകാരം സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടാണ് കോവിഡ് വന്നപ്പോള്‍ 2020-21 ആദ്യ പാദത്തില്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 24 ശതമാനം ഇടിഞ്ഞത്. ലോകത്തുതന്നെ ഏറ്റവും ഭീകരമായ തകര്‍ച്ചയായിരുന്നു അത്. ആ വര്‍ഷം ശരാശരി സാമ്പത്തിക വളര്‍ച്ച -7.5 ശതമാനം ഇടിഞ്ഞു. 1979-80നുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തകര്‍ച്ച.

ഇപ്പോള്‍ ലോക്ഡൗണ്‍ വീണ്ടും വന്നതോടെ 2021-22 ആദ്യ പാദത്തില്‍ വളര്‍ച്ച വീണ്ടും മൈനസ് ആകുമെന്നു തീര്‍ച്ച. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ സമ്പദ്ഘടന 2019-20 വര്‍ഷത്തെ നിലയിലേയ്ക്ക് വീണ്ടെടുത്താല്‍ അതു മഹാഭാഗ്യമെന്നു കരുതിയാല്‍ മതി.

ഒരു കാര്യം തീര്‍ച്ച. ആരെങ്കിലും ദേശീയ വരുമാന വളര്‍ച്ച ‘V’ അക്ഷരരേഖ പോലെ പൊടുന്നനെയുള്ള തകര്‍ച്ചയ്ക്കുശേഷം കുത്തനെയുള്ള കുതിപ്പിലൂടെ സമ്പദ്ഘടന സാധാരണനിലയിലേയ്ക്കു വരുമെന്നു കരുതിയിരുന്നെങ്കില്‍ ആ ദിവാസ്വപ്നങ്ങള്‍ തീര്‍ന്നു.

ഇനി നമ്മുടെ മുന്നിലുള്ള പ്രശ്‌നം 2020-21 ന്റെ തനിയാവര്‍ത്തനമായി നടപ്പുവര്‍ഷവും മാറാന്‍ അനുവദിക്കണമോയെന്നുള്ളതാണ്. രണ്ടാം വ്യാപനം പരമാവധി ഉച്ചിയിലെത്തിക്കഴിഞ്ഞു. കോവിഡിനെ തങ്ങള്‍ കീഴടക്കിക്കഴിഞ്ഞൂവെന്നു വീമ്പു പറഞ്ഞുള്ള യുപി സര്‍ക്കാരിന്റെ ഫുള്‍പ്പേജ് പത്രപ്പരസ്യം ഇന്ന് ഇക്കണോമിക് ടൈംസില്‍ കണ്ടു. അനിവാര്യമായും വരാന്‍ പോകുന്ന മൂന്നാംവ്യാപനത്തെ സ്വയംവരിക്കുന്ന സമീപനമായിരിക്കും ഇത്. കോവിഡിനെ കീഴടക്കിയെന്ന് ഗീര്‍വാണം മുഴക്കി വാക്‌സിനേഷനെ അവഗണിച്ച നയമാണ് രണ്ടാം വ്യാപനം ഇത്ര രൂക്ഷമാക്കിയത്. വാക്‌സിനേഷന്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോയ സമ്പദ്ഘടനകളെല്ലാം ലോക്ഡൗണുകള്‍ ഒഴിവാക്കി പ്രവര്‍ത്തനക്ഷമമാണ്.

പക്ഷെ മോദി പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറല്ല. ഏതോ മാസ്മര ലോകത്ത് അഭിരമിച്ചു കഴിയുകയാണ് അദ്ദേഹം. വാക്‌സിന്‍ നയം തിരുത്തണമെന്നു പ്രതിപക്ഷം മാത്രമല്ല, കോടതികളടക്കം ആവശ്യപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശത്തു നിന്നടക്കം വാക്‌സിന്‍ വിലകൊടുത്തു വാങ്ങണം. രാജ്യത്തെ ഉല്‍പ്പാദനം വര്‍ദ്ധിപ്പക്കണം. സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി നല്‍കണം. പ്രതിപക്ഷം നയിക്കുന്ന ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്കു കുലുക്കമില്ല. ഇതുപോലെ പൊതുജനാഭിപ്രായത്തെ തള്ളിക്കളഞ്ഞ രാഷ്ട്രനേതാവിനെ കാണണമെങ്കില്‍ ബ്രസീസില്‍ പോകണം. ഇന്നത്തെ സാമ്ബത്തിക തകര്‍ച്ചയ്ക്കു തുടക്കം നോട്ടുനിരോധനമാണ്. മോദിയുടെ വാക്‌സിന്‍ നയം നമ്മെ തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തിക്കും.

Share this story