സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും

സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈംബ്രാഞ്ചിന്; സംശയം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ്; ശശീന്ദ്രന്റെ മൊഴിയെടുത്തേക്കും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സംഭവം സംശയാസ്പദമാണെന്ന് പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ്. അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയമാണ് നവാസ് പങ്കുവെക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം തെളിവുകള്‍ ശേഖരിച്ച് സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് നവാസ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ കേസന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാടുകള്‍ നിരീക്ഷിച്ച് അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നവാസ് പറഞ്ഞു.

സുരേന്ദ്രനെതിരായ കോഴക്കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഡിവൈഎസ്പി മനോജ് കുമാറാണ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രിയാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയെന്ന ഉത്തരവ് വന്നത്. സികെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ 2 ഘട്ടമായി സുരേന്ദ്രന്‍ ജാനുവിന് 50 ലക്ഷം രൂപ കൈമാറിയെന്ന പരാതിയെ തുടര്‍ന്നാണ് സുരേന്ദ്രനെ ഒന്നാം പ്രതിയും ജാനുവിനെ രണ്ടാം പ്രതിയുമാക്കി ബത്തേരി പോലീസ് കേസ് എടുത്തത്.

കേസില്‍ പ്രസീത അഴീക്കോട ന്റെ മൊഴി ഇന്ന് കണ്ണൂരിലെത്തി രേഖപ്പെടുത്തും. അതേസമയം ജാനുവിന് കോഴയായി ലഭിച്ച തുക കല്‍പറ്റ എംഎല്‍എ കൂടിയായിരുന്ന സികെ ശശീന്ദ്രന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയ്ക്ക് കൈമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.ഈ ആരോപണം നിഷേധിച്ചു കൊണ്ട് ശശീന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
എങ്കിലും ക്രൈം ബ്രാഞ്ച് ശശീന്ദ്രന്റെ മൊഴിയെടുക്കാനും സാധ്യതയുണ്ട്.

Share this story