220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടവും ഹൈക്കോടതി തീരുമാനവുമാണ്: മന്ത്രി ശിവന്‍കുട്ടി

വി.ശിവൻകുട്ടി

തിരുവനന്തപുരം: 220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ‘കെ ഇ ആര്‍ അധ്യായം 7 റൂള്‍ 3 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകര്‍ ഇക്കാര്യത്തില്‍ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സഹകരിക്കണം.അധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാന്‍ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലനം ആണ് നല്‍കുന്നത്. എസ് എസ് കെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആണ്. അധ്യാപകര്‍ പരിശീലനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. അധ്യാപകര്‍ പരിശീലന നടപടികളോട് സഹകരിക്കണം. പരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ പരിശോധിക്കും’, മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് വര്‍ധിപ്പിച്ചത് അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. യു ഡി എഫ് കാലത്ത് ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഓര്‍ക്കണം. ഒരു അധ്യാപകനും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബാധ്യത ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും.ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പളം സംബന്ധിച്ച പ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിന്റേയും തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു വിഭാഗം അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതിരുന്ന പ്രതിസന്ധികള്‍ പ്രത്യേക സര്‍ക്കുലറിലൂടെ പരിഹരിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി

Share this story