റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 51 kg കഞ്ചാവ്
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 51 kg കഞ്ചാവ് കണ്ടെത്തി. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ആർപിഎഫും ചേർന്നാണ് 25.88 ലക്ഷം രൂപ മൂല്യമുള്ള ലഹരിമരുന്ന് ശേഖരം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്.
നിലവിൽ ട്രെയിൻ വഴി കേരളത്തിലേക്ക് വൻതോതിലുള്ള ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും, തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ചില ട്രെയിനുകൾ പുറപ്പെട്ടശേഷം പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 5 ബാക്ക്‌പാക്ക് ബാഗുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതും അത് ഉപേക്ഷിക്കപ്പെട്ട ബാഗുകലാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയുമുണ്ടായി. തുടർന്ന് ആർ.പി.എഫിന്റെ പിന്തുണയോടെ കസ്റ്റംസ് സംഘം ബാഗുകൾ പരിശോധിച്ചപ്പോഴാണ് അതിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഓരോ ബാഗിലും 2 കിലോ വീതമുള്ള 5 കഞ്ചാവ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. കഞ്ചാവ് പാക്കറ്റുകൾ പച്ച നിറത്തിലുള്ള പോളിത്തീൻ കവറുകളിലാണ് സൂക്ഷിച്ചിരുന്നത് കഞ്ചാവ് പാക്കറ്റുകൾ ബ്രൗൺ കളർ അഡ്ഹസീവ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് അടങ്ങിയ ബാഗുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തുടർന്നുള്ള നിയമ നടപടികൾക്കായി സെഷൻസ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
