അമ്പലത്തിൽ പോകുന്നവരെയും കുറി ചാർത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്റെ പേരിൽ അകറ്റരുത്: ആന്റണി

antony

ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിർത്തിയാൽ മാത്രമേ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കഴിയുകയുള്ളുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കോൺഗ്രസിന്റെ 138ാം സ്ഥാപക ദിനം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിർത്താൻ കോൺഗ്രസിന് കഴിയണം. അമ്പലത്തിൽ പോകുന്നവരെയും തിലക കുറി ചാർത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരിൽ അകറ്റി നിർത്തുന്നത് ഉചിതമല്ലെന്നും ആന്റണി പറഞ്ഞു

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കപ്പെടും. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിർത്താൻ ബിജെപിയും പയറ്റുന്നത്. പൗരന്റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബിജെപി ഇല്ലാതാക്കുകയാണ്. ഭാഷയുടെയും വർഗത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവെന്നും ആന്റണി പറഞ്ഞു.
 

Share this story