കാട്ടാക്കട അതിക്രമം: മാപ്പ് ചോദിച്ച് കെ.എസ്.ആർ.ടി.സി എംഡി; ഇങ്ങനെയുള്ള കളകളെ പറിച്ചുകളയും

ksr

കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ പിതാവിനെ മർദിച്ച സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കെഎസ്ആർടിസിയുടെ അടിസ്ഥാനപ്രശ്‌നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു. അത്തരക്കാരെ യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും സർക്കാരിന്റെയും നിലപാട് ഇതുതന്നെയാണ്. ഇങ്ങനെയുള്ള കളകളെ പറിച്ചുകളയുക എന്നുതന്നെയാണ് സർക്കാർ നൽകിയ നിർദേശം. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നത്തിന് പെൺകുട്ടിയോടും പിതാവിനോടും സ്ഥാപനത്തിന്റെയും നല്ലവരായ മറ്റ് ജീവനക്കാരുടെയും പേരിൽ പൊതു സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം


*തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും... അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല...*

പ്രിയപ്പെട്ടവരെ,

*തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്... പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നു...*

*ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആർ.ടി.സി എന്ന മഹാ പ്രസ്ഥാനത്തിൽ... കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്റനൻസ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നു പോന്നിരുന്നു...*

*കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്... ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.*

*ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ... ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു... അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു...*

*കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം നമുക്കേവർക്കും ഉണ്ടാകേണ്ടതാണ്, എന്നാൽ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻറെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു...*

*സ്നേഹപൂർവ്വം,

*നിങ്ങളുടെ സ്വന്തം*

*ബിജുപ്രഭാകർ ഐ. എ. എസ്*
*സെക്രട്ടറി ട്രാൻസ്പോർട്ട് & ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി*

Share this story