വിഴിഞ്ഞത്ത് നോ ഫിഷിംഗ് സോണ്‍ പ്രഖ്യാപിക്കുമെന്നത് വ്യാജവാര്‍ത്തയെന്ന് സർക്കാർ

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോ ഫിഷിംഗ് സോൺ പ്രഖ്യാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ചില മാധ്യമങ്ങളിലെ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്ത് തടസ്സമില്ലാതെ മത്സ്യബന്ധനത്തിനുള്ള ചില ക്രമീകരണങ്ങളെക്കുറിച്ച് മാത്രമാണ് സർക്കാർ ആലോചിക്കുന്നത്.

മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇത് അംഗീകരിക്കുകയുള്ളൂവെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മുഴുവൻ പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

2024 ഓടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ആദ്യ കപ്പൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി കടലിലെ കല്ല് നിക്ഷേപം ഇരട്ടിയാക്കായിട്ടുണ്ട്.

Share this story