മൈസൂരു-ബംഗളൂരു പത്തുവരി പാത ഉദ്ഘാടനത്തിന്; യാത്രാദൈർഘ്യം മൂന്നിലൊന്നായി ചുരുങ്ങും

road

മൈസൂരു-ബെംഗളുരു 10 വരി അതിവേഗ പാത ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളുരുവിൽ നിന്ന് മൈസൂരുവിലെത്താൻ ഒരു മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

ബെംഗളുരുവിൽ നിന്നും മൈസൂരുവിലെത്താൻ നിലവിൽ 3 മുതൽ 4 മണിക്കൂർ വേണ്ടി വരും. അതിവേഗ പാത തുറക്കുന്നതോടെ ഈ സമയദൈർഘ്യം കുറയുകയും യാത്രക്കാർക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങൾ ഉയർന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.

പാതയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോൾ ബൂത്തുകൾ. ടോൾ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല.
 

Share this story