പരാതി പരിഹാരത്തിനായി കെപിസിസി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിൽ വിലക്ക്; സർക്കുലർ പുറത്തിറങ്ങി
തിരുവനന്തപുരം: പരാതി പരിഹാരത്തിനായി പാർട്ടി പ്രവർത്തകർ കെപിസിസി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിൽ വിലക്ക്. പാർട്ടിയിലെ പ്രശ്നങ്ങൾ അതത് സ്ഥലങ്ങളിൽ തന്നെ തീർക്കണമെന്നുള്ള സർക്കുലർ കെപിസിസി പുറത്തിറക്കി. പാർട്ടി പുനർസംഘടന ആരംഭിച്ച പശ്ചാത്തലത്തിൽ ഗ്രൂപ്പ് തർക്കങ്ങൾ വലിയ തലവേദന സൃഷ്ടിക്കുമെന്നത് മുൻകൂട്ടി കണ്ടാണ് കെപിസിസി പ്രസിഡന്‍റിന്‍റെ നിർദ്ദേശം.
എല്ലാ ജില്ലകളിൽ നിന്നും എന്തുകാര്യത്തിനും കെപിസിസി പ്രസിഡന്‍റിനെ സമീപിക്കുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. പ്രശ്ന പരിഹാരം കെപിസിസി അധ്യക്ഷന്‍റെ ഒരു പ്രധാന ജോലിയായി മാറിയതോടെയാണ് സർക്കുലർ ഇറക്കിയത്. ഇനി മുതല്‍ ഡിസിസി തലത്തിലുള്ള പ്രശ്നങ്ങള്‍ മാത്രമേ കെപിസിസി അധ്യക്ഷൻ തീർപ്പാക്കു. അതും ഡിസിസി പ്രസിഡന്‍റുമാരുടെ അനുമതിയോടെ മാത്രമായിരിക്കും.
ബൂത്ത് കമ്മിറ്റിയിലെ തര്‍ക്കവിഷയങ്ങള്‍ മണ്ഡലം പ്രസിഡന്‍റും മണ്ഡലം കമ്മിറ്റിയിലെ പരാതികൾ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ ജില്ലയുടെ ചാര്‍ജ് ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഡിസിസി അധ്യക്ഷന്‍ തീര്‍പ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാനാണ് കെപിസിസിയുടെ നീക്കം അതിനായി എല്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അച്ചടക്കം പാർട്ടിയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്നും കീഴ്ഘടകള്‍ ഇക്കാര്യത്തില്‍ നിഷ്കര്‍ഷത പുലര്‍ത്തണമെന്നും പാര്‍ട്ടി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പുനസംഘടനയ്ക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ പരാതികളുടെ കൂമ്പാരമാണ് കെ സുധാകരന് മുന്നില്‍. ഇതില്‍ നിന്നുള്ള രക്ഷ തേടല്‍ കൂടിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിയക്കിയതു വഴി ഉദ്ദേശിക്കുന്നത്.