യുഡിഎഫ് ധവളപത്രം: സംസ്ഥാനത്ത് അതിഗുരുതര സാമ്പത്തിക പ്രതിസന്ധി

UDF

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് കാട്ടി ധവളപത്രം പുറത്തിറക്കി യുഡിഎഫ്. ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയത്. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിലാണ് മുന്നോട്ട് പോവുന്നതെങ്കിൽ സംസ്ഥാനത്തിന്റെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിരൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 39.1 ശതമാനമാണ്. റിസർവ് ബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നുംധവളപത്രത്തിലുണ്ട്.

3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും ധവളപത്രത്തിൽ ചോദിക്കുന്നു. സാധാരണക്കാരെ മറന്നുളള പ്രവർത്തനമാണ് സർക്കാരിന്റേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികൾ അക്കമിട്ട്  നിരത്തുന്ന ധവളപത്രം, കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

Share this story