അമ്മായിഅമ്മയെ നോക്കാൻ മരുമകൾക്കോ മുത്തശ്ശിയെ നോക്കാൻ പേരക്കുട്ടിക്കോ നിയമപരമായി ബാധ്യതയില്ല; കേരള ഹൈക്കോടതി

കോടതി

കൊച്ചി: അമ്മായി അമ്മയെ നോക്കാൻ മരുമകൾക്കോ മുത്തശ്ശിയെ നോക്കാൻ പേരക്കുട്ടിക്കോ നിയമപരമായി ബാധ്യതയില്ലെന്ന് കേരള ഹൈക്കോടതി. മരുമകളും വിദ്യാഭ്യാസ വായ്പ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍കാരിയായ 83കാരി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.

നിയമപരമായി മരുമകള്‍ക്ക് അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാനാകില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പേരക്കുട്ടി സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം മുത്തശ്ശിയില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മരുമകള്‍ക്കും 22 വയസുള്ള പേരക്കുട്ടിക്കും തന്നെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കണമെന്ന ആവശ്യവുമായി കൊച്ചി സ്വദേശിയായ ഫിഷറീസ് വകുപ്പ് മുന്‍ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിൽ ഹർജി ഫയൽ ചെയ്തത്. സര്‍വീസിലിരിക്കെ മരിച്ച മകന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരുമകള്‍ക്ക് ലഭിക്കുന്നത് കാണിച്ചായിരുന്നു ഹര്‍ജി.

ആശ്രിതര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളുടെ ഒരുഭാഗമായ 12,28,646 രൂപ ഹര്‍ജിക്കാരിക്ക് കെഎസ്ഇബി നേരിട്ട് നല്‍കിയിരുന്നു. മകന്‍റെ മരണാനന്തര പെന്‍ഷന്‍ തുകയില്‍ നിന്നു 15,000 രൂപ വീതം തനിക്ക് മാസാമാസം നൽകണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. ഫിഷറീസ് വകുപ്പില്‍ നിന്നുള്ള പെന്‍ഷനു പുറമെ ഭര്‍ത്താവിന്‍റെ പെന്‍ഷനും ഹര്‍ജിക്കാരിക്കു ലഭിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി മെയിന്‍റനന്‍സ് ആവശ്യം ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കലക്റ്ററും അപ്പീല്‍ തള്ളിയതോടെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

Tags

Share this story