കൊട്ടാരക്കരയിൽ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചു. താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ്(23) മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സർജിക്കൽ ഉപകരണമുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അഞ്ചിലേരെ തവണയാണ് ഡോക്ടർ വന്ദനക്ക് കുത്തേറ്റത്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വന്ദനയെ കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പോലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രകോപനമില്ലാതെ ഇയാൾ ആക്രമണം നടത്തിയത്

ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും തടയാൻ ശ്രമിച്ചവരെയും ഇയാൾ ആക്രമിച്ചു. അഞ്ച് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.
 

Share this story