അങ്കിള്‍ എപ്പോഴും സ്പീഡിലാണ് പോകാറുള്ളത്; ഡ്രൈവര്‍ക്കെതിരെ രക്ഷപ്പെട്ട വിദ്യാര്‍ഥിനി

കണ്ണൂരിലെ ശ്രീകണ്ഠാപുരത്തെ വളക്കൈയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ഥിനി മാധ്യമങ്ങളോട് നടത്തിയ വെൡപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എം വിഡിയും അപകട സമയം ഇയാള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും തെളിവ് സഹിതം വ്യക്തമാക്കുന്നതിന്റെയും ഇടയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. താന്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നും വണ്ടിയുടെ ബ്രൈക്ക് നഷ്ടപ്പെട്ടതാണെന്നും ഡ്രൈവര്‍ നല്‍കിയ മൊഴിക്ക് പിന്നാലെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. വണ്ടി ഓടിച്ചിരുന്നത് നിസാം അങ്കിളായിരുന്നുവെന്നും അങ്കിള്‍ നല്ല സ്പീഡിലാണ് പോകാറുള്ളതെന്നുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറയുന്നത്. സ്ഥിരമായി വരുന്ന ഡ്രൈവറല്ല ഇന്ന് വന്നതെന്നും അദ്ദേഹം പതുക്കെയാണ് പോകാറുള്ളതെന്നും കുട്ടി പറയുന്നു. നിസാമിന്റെ ഡ്രൈവിംഗിനെ കുറിച്ചുള്ള കുട്ടിയുടെ വെളിപ്പെടുത്തല്‍ പോലീസ് കാര്യമായി കണക്കിലെടുക്കുമെന്നാണ് വിവരം. ചെറിയ റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കവെയാണ് ബസ് താഴ്ചയിലേക്ക് മറയുന്നത്. മൂന്ന് തവണ മലക്കം മറിഞ്ഞാണ് ബസ് നിലംപതിച്ചത്. അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനി ബസിനടിയില്‍ അകപ്പെടുകയും മരണപ്പെടുകയും ചെയ്തിരുന്നു.

Share this story