സൗദിയില്‍ നിന്ന് 325 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത് മലയാളി സംഘം; ചതിയില്‍ പെട്ട് ജയിലിലായത് നിരപരാധികളായ മലയാളികളും

Case

കോഴിക്കോട്: 80 കോടി വിലമതിക്കുന്ന 325 കിലോ സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 325 കിലോ സ്വര്‍ണം അടങ്ങിയ കണ്ടെയ്നര്‍ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്ന് കടത്തിയതിന് പിന്നില് മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘമാണെന്നാണ് വിവരം. എന്നാല്‍ കേസില്‍ അകപ്പെട്ടതാകട്ടെ, രണ്ട് മലയാളികളായ നിരപരാധികളും. കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി റോണി വര്‍ഗീസും വടകര സ്വദേശി അന്‍സാറുമാണ് സുഹൃത്തുക്കളുടെ ചതിയെ തുടര്‍ന്ന് ജയിലില്‍ ആയത്.

ആറ് വര്‍ഷം മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിന്റെ കാര്‍ഗോ സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു റോണി വര്‍ഗീസും, അന്‍സാറും മറ്റ് സുഹൃത്തുക്കളും. സ്വര്‍ണം കടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട റോണിയുടെ സുഹൃത്തുക്കള്‍ കുറ്റകൃത്യത്തിനായി റോണിയുടെ ഫോണാണ് ഉപയോഗിച്ചത്. എന്നാല്‍ തന്റെ ഫോണ്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിച്ചത് റോണി മനസിലാക്കിയിരുന്നില്ല.

പിന്നീട് സ്വര്‍ണക്കടത്ത് സംഘം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ രേഖകളും മറ്റ് തെളിവുകളും റോണിക്കെതിരായിരുന്നതുകൊണ്ട് റോണിയേയും സുഹൃത്ത് അന്‍സാറിനേയും സൗദി പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ രാജേഷ്, മോഹന്‍ദാസ്, സുധീഷ് എന്നിവരാണ് തന്റെ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്തിയെന്നാണ് റോണി മാതാപിതാക്കളോട് പറഞ്ഞത്.

കേസില്‍ ഇരുവരുടേയും വിചാരണ സൗദി കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇരുവര്‍ക്കും 50 കോടി രൂപ വീതം പിഴയും 14 വര്‍ഷം തടവും വിധിച്ചു. നിലവിൽ ദയാഹർജി പോലുള്ള നീക്കത്തിലാണ് റോണിയുടെ കുടുംബം.

Share this story