അഭിമന്യു വധക്കേസ്: 16 പ്രതികളും കോടതിയിൽ ഹാജരായി; കുറ്റം നിഷേധിച്ച് പ്രതിഭാഗം, വിചാരണ ഓഗസ്റ്റ് 17-ന് ആരംഭിക്കും

അഭിമന്യൂ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികള്‍ ഹാജരായത്. കഴിഞ്ഞ രണ്ട് തവണയും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ കടുത്ത നടപടി എടുക്കുമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ നേരിട്ട് ഹാജരായത്.

വിചാരണ സമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു പ്രതികളോട് കോടതി ചോദിച്ചിരുന്നത്. ഇതിന് ശേഷം പ്രതികള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അഭിഭാഷകന്‍ വഴി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് 16 പ്രതികളും കോടതിയില്‍ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികള്‍ക്ക് വായിച്ചു കേള്‍പ്പിച്ചത്. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂള്‍ ചെയ്യാനും തീരുമാനിച്ചു.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. പിന്നാലെ പല തവണ കേസ് വിവാദത്തിലായിരുന്നു. ഇതിലെ മുഖ്യ പ്രതിയായ സഹലിനെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടുപോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Tags

Share this story