എഐ ക്യാമറ: ആദ്യ ഒരു മാസം പിഴ ഈടാക്കില്ല; മെയ് 19 വരെ ബോധവത്ക്കരണം

Camara

തിരുവനന്തപുരം: 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി എത്തുന്ന എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ആദ്യത്തെ ഒരു മാസം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 20 മുതലാകും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുക. മെയ് 19 വരെ ഇതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ചും പിഴകളെക്കുറിച്ചും വേണ്ടത്ര ബോധവത്കരണം ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ക്യാമറകൾക്കായി പ്രത്യേക നിയമങ്ങൾ കൊണ്ടുവന്നിട്ടില്ല. എന്നാൽ നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തും. എഐ ക്യാമറകൾ ഇപ്പോൾ ഉള്ളയിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്കും വ്യാപകമായി സ്ഥാപിക്കും.

റോഡുകളുടെ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ തന്നെ ഉത്തരവിറക്കുമെന്നും മന്ത്രി ആന്‍റണി രാജു അറിയിച്ചു ഡിജിറ്റൽ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story