ഭക്ഷ്യ വിഷബാധയേറ്റെന്ന് ആരോപിച്ച് ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം. വൈകിട്ട് ആറരയോടെയാണ് സംഭവം.

ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണത്തിനു പിന്നിൽ. ഇയാൾ ഒരു വാക്കത്തിയുമായെത്തി ഹോട്ടലിന്‍റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ഒപ്പം ബൈക്ക് ഓടിച്ച് ഹോട്ടലിന് അകത്തേക്ക് കയറ്റിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

പൊലീസുകാരന്‍റെ മകൻ 2 ദിവസം മുൻപ് ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടാവുകയും മെഡിക്കൽ കോളെജിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആലപ്പുഴ സൗത്ത് പൊലീസ് ആക്രമണം നടത്തിയ പൊലീസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this story