80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം; അയൽവാസി പിടിയിൽ

Dead

ആലപ്പുഴ: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് 80കാരിയെ കൊന്ന് കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ പ്രകാശന്‍ (50) ആണ് പിടിയിലായത്. സ്വര്‍ണവും പണവും കവരാനായിരുന്നു കൊലപാതകം. പൊലീസ് സംശയിക്കില്ലെന്ന ഉറപ്പില്‍ യാതൊരു കൂസലുമില്ലാതെ നടക്കുകയായിരുന്നു പ്രതി. പ്രകാശന്റെ ഭാര്യയുടെ അകന്ന ബന്ധുവാണ് കൊല്ലപ്പെട്ട തങ്കമ്മ. മത്സ്യബന്ധന തൊഴിലാളിയായ പ്രകാശന്‍ ചെറു വെള്ളത്തില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോകുമായിരുന്നു.

തങ്കമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ ശ്യാമള കനകക്കുന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കായംകുളം കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കായലിൽ മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് കയർ കുരുക്കിട്ട് കായലിൽ കല്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

ശരീരത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നു. സ്വർണവും പണവും തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണോ എന്ന് പൊലീസ് സംശയിച്ചിരുന്നു. തങ്കമ്മ തനിച്ചായിരുന്നു താമസം. ഭർത്താവ് നേരത്തെ മരിച്ചു. മകനും മകളും കുടുംബത്തോടൊപ്പം മാറി താമസിക്കുകയായിരുന്നു. തങ്കമ്മയെ രണ്ട് ദിവസമായി കാണുന്നില്ലെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് മകൾ വീട്ടിലെത്തി പരിശോധിക്കുന്നതും പൊലീസിൽ പരാതി നൽകുന്നതും.

Tags

Share this story