'നായർ' ആകാൻ ഹൈക്കോടതിയെ സമീപിച്ച് അഞ്ജലി
കൊച്ചി: വോട്ടിങ് മെഷീനിൽ നൽകുന്ന പേര് അഞ്ജലി നായർ എന്നാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഞ്ജലി നായർ. നിലവിൽ അഞ്ജലി പി.വി. എന്നാണ് വോട്ടെടുപ്പ് യന്ത്രത്തിൽ കാണിക്കുക. നാമനിർദേശ പത്രികയിൽ അഞ്ജലി പി.വി. എന്നാണ് നൽകിയിരുന്നതെങ്കിലും പൊതു ജീവിതത്തിലും സിനിമാ മേഖലയിലും അഞ്ജലി നായർ എന്നാണ് അറിയപ്പെടുന്നതെന്നും പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതും അഞ്ജലി നായർ എന്നായിരുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
അഞ്ജലി പി.വി. എന്ന പേര് തനിക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അഞ്ജലി പി.വി. എന്നു തന്നെയാണ് കാണാനായത്.
എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇതു വരെ പ്രതികരിച്ചിട്ടില്ല.അതേ തുടർന്ന് സംസ്ഥാന ചീഫ് ഇലക്റ്ററൽ ഓഫിസർക്ക് പരാതി നൽകി പക്ഷേ അവരും പ്രതികരിച്ചിട്ടില്ല എന്നും അഞ്ജലി പറയുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ബുധനാഴ്ച പരിഗണിച്ചേക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സഖ്യ കക്ഷിയായ ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാർഥിയായാണ് അഞ്ജലി മത്സരിക്കുന്നത്. ചക്കയാണ് ചിഹ്നം.
