ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോർട്ട്

harsiba Case

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മയ്ക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. വ്യാജ പരാതിയുടെ മറവിൽ ഇരുവരും ചേർന്ന് തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു അൻസിബയുടെ പരാതി. എന്നാൽ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ച് തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

​താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

​അതേസമയം, അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും കഴമ്പില്ലെന്നാണ് പോലീസ് പക്ഷം. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ലക്ഷ്മിപ്രിയ രംഗത്തെത്തിയിരുന്നു. അൻസിബയെ മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തി പീഡിപ്പിച്ചു എന്ന വാദം തെറ്റാണെന്നും, കൃത്യം ഒരു മണിക്കൂർ 17 മിനിറ്റ് മാത്രമാണ് ഇരുവരും സ്റ്റേഷനിൽ ഉണ്ടായിരുന്നതെന്നും ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അയച്ച ചില വാട്‌സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് ചോദിക്കാനാണ് പോലീസിനെ സമീപിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

​പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ട് കോടതിയെ സമീപിക്കാനാണ് അൻസിബ ഹസന്റെ തീരുമാനം. ലക്ഷ്മിപ്രിയയുടെ പരാതിയിൽ കഴമ്പില്ലെങ്കിൽ പിന്നെ എന്തിനാണ് നോട്ടീസ് പോലും നൽകാതെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വരുത്തിയതെന്ന് അൻസിബ ചോദ്യം ചെയ്യുന്നു. പോലീസിന്റെ ഈ റിപ്പോർട്ടിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

Tags

Share this story