അനുജയുടെയും ഹാഷിമിന്റെയും മരണം: ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധനക്ക് പോലീസ്

പത്തനംതിട്ട പട്ടാഴിമുക്കിലെ ദുരൂഹ വാഹനാപകടത്തിൽ ശാസ്ത്രീയ അന്വേഷണത്തിന് പോലീസ്. രാസ പരിശോധനക്ക് പുറമെ അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ് വീണ്ടെടുക്കും. ഹാഷിമിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും

കാർ കണ്ടെയ്‌നർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്നാണ് സംശയിക്കുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അനുജയെ വഴിയിൽ തടഞ്ഞ് ഹാഷിം കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് വിവരം. 

പോസ്റ്റുമോർട്ടത്തിന് ശേഷം രാസപരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും. വാട്‌സാപ്പ് ചാറ്റുകളടക്കം വീണ്ടെടുക്കും. 

അനുജയെ കൊലപ്പെടുത്തിയ ശേഷം ഹാഷിം ജീവനൊടുക്കാൻ ഇറങ്ങിയതാണോ എന്നതാണ് ദുരൂഹമായി തുടരുന്നത്. അനുജ ഇരുന്ന ഭാഗത്തെ കാറിന്റെ ഡോർ 3 തവണ തുറക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.
 

Share this story