ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കടുത്തനടപടിക്ക് ഒരുങ്ങി ആഭ്യന്തരവകുപ്പ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സന്തോഷ് കുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നാം പ്രതി നിതിന്‍ രാജ്, പതിനാറാം പ്രതി ഐ പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
പ്രതികള്‍ രണ്ട് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്നതാണ് കടുത്ത നടപടിക്ക് കാരണം. അധികാരപരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളില്‍ എത്തി, സാക്ഷികളെയോ സാക്ഷികളെ സ്വാധീക്കാന്‍ പറ്റുന്നവരുമായോ അടുത്ത ബന്ധം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നിവയാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും.ആദ്യഘട്ടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഡ്യൂട്ടിയില്‍നിന്ന് ഏ ആര്‍ ക്യാമ്പിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടിക്കും ആഭ്യന്തരവകുപ്പ് തീരുമാനമെടുക്കും.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസുകാർ ഓണഘോഷത്തിന്റെ ഭാഗമായി കെട്ടിയ ഊഞ്ഞാലില്‍ ആടി റീല്‍സ് ചിത്രീകരിച്ചത് വിവാദമായിരുന്നു. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് റീല്‍സ് ചിത്രീകരിച്ചത്. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
