താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം, ഒരാളുടെ ഫോൺ കവർന്നു; നാല് പേർ പിടിയിൽ

Police

വയനാട് താമരശ്ശേരിയിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. സ്ത്രീകളും, കുട്ടികളും ബസിലുണ്ടായിരുന്നു. ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ ആയിരുന്നു സംഭവം. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഒരു സംഘം ബസിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്‌സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു ഈ പ്രശ്‌നം പറഞ്ഞു തീർക്കുകയും അപ്പോൾ തന്നെ പോകുകയും ചെയ്തിരുന്നു, ഈ സമയം ചുരം കയറുകയായിരുന്ന കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസിനെ പിന്തുടരുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കൂട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്. തർക്കത്തിനിടെ പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുൽ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് അന്വേഷണത്തിൽ പരാതിക്കാരിയായ അശ്വനിയുടെ ഫോൺ പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags

Share this story