കുളിമുറി ദൃശ്യം പകർത്താൻ ശ്രമം: ഫ്ലാഷ് മിന്നിയതോടെ കൈയോടെ പിടികൂടി; എസ്എഫ്ഐ നേതാവിനെതിരെ കേസ്
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ കെ. നവനീതിന് എതിരെയാണ് ശ്രീകണ്ഠാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ കുളിമുറിയിൽ യുവതി കുളിക്കുന്നതിനിടെ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വെളിച്ചക്കുറവ കാരണം ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തനിയെ ഓണായതോടെയാണ് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയും ബഹളം വെക്കുകയും ചെയ്തത്. നിലവിളി കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
നാട്ടുകാർ പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറിയെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പരാതി ഉയർന്നിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ സഹായിക്കുന്ന സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യുവതിയും കുടുംബവും രംഗത്തെത്തി. കൃത്യമായ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
