ആറ്റുകാൽ പൊങ്കാല നിർവൃതിയിൽ തലസ്ഥാന നഗരം; 9.45ന് പണ്ടാര അടുപ്പിലേക്ക് തീ പകരും
ആറ്റുകാൽ പൊങ്കാല ഇന്ന്. പതിനായിരക്കണക്കിന് ഭക്തരാണ് ദേവിക്ക് പൊങ്കാല അർപ്പിക്കുന്നതിനായി തലസ്ഥാന നഗരിയിൽ എത്തിയിട്ടുള്ളത്. രാവിലെ 9.45ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പ് വെട്ട് ചടങ്ങ് നടക്കും. പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യ സമർപ്പണം
ചന്ദ്രഗ്രഹണമായതിനാൽ ഉച്ച കഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രദർശനമുണ്ടാകില്ല. രാത്രി 8.30ന് കുത്തിയോട്ട ബാലൻമാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. രാത്രി 10.45ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് നടക്കും.
നാളെ രാത്രി 9.45ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിൻ സർവീസുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
