കേരള ഹൈക്കോടതിയിൽ ഓട്ടോ കോസ് ലിസ്റ്റിംഗ് ഫലം കാണുന്നു; 2 ലക്ഷത്തിലേറെ കേസുകൾ ലിസ്റ്റ് ചെയ്തു
കേരള ഹൈക്കോടതിയിൽ നടപ്പാക്കിയ ഓട്ടോ കോസ് ലിസ്റ്റിംഗ് സംവിധാനം ഫലം കാണുന്നു. മേയ് 19ന് സംവിധാനം നിലവിൽ വന്നതിന് ശേഷം വിവിധ ബെഞ്ചുകൾക്ക് മുന്നിൽ രണ്ട് ലക്ഷത്തിലേറെ കേസുകളാണ് ലിസ്റ്റ് ചെയ്തത്.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്തി മുൻഗണന നൽകുന്നതിനൊപ്പം പുതിയ കേസുകളും ക്രമാനുസൃതമായി ലിസ്റ്റ് ചെയ്യുന്നതാണ് ഓട്ടോ കോസ് ലിസ്റ്റിംഗ് സംവിധാനം. കേസുകളുടെ ലിസ്റ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയും കോടതിയുടെ പ്രവർത്തനം വേഗത്തിലാക്കുകയുമാണ് സംവിധാനത്തിന്റെ ലക്ഷ്യം.
മേയ് 19 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ഹൈക്കോടതിയുടെ കേസ് ക്ലിയറൻസ് റേഷ്യോ 122 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ ഹൈക്കോടതി തീർപ്പാക്കി.
അതേസമയം, മധ്യസ്ഥതയിലൂടെയും നിരവധി കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഹൈക്കോടതിയിൽ 724 കേസുകളും ജില്ലാ കോടതികളിൽ 18,110 കേസുകളും മധ്യസ്ഥതയിലൂടെ തീർപ്പാക്കി.കേസുകൾ വേഗത്തിൽ പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുന്നതിലൂടെ കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുകയാണ് ഹൈക്കോടതി.
